Sunday, August 8, 2010

its raining

പ്രവീൺ കുമാർ


മഴ
മടി
ഉറക്കം
മഴ-മഴ-ഴ-
*********

മഴ ഒരവിവാഹിതനേപ്പോലെയാണ്‌.അടുക്കും ചിട്ടയുമില്ലാതെ,തോന്നിയ നേരങ്ങളില്‍ തോന്നിയ രാഗങ്ങളില്‍ അതു പെയ്തിറങ്ങിപ്പോയേക്കാം,നഷ്ടപ്പെട്ടതെന്തോ തിരയുമ്പോലെ ചാഞ്ഞും ചെരിഞ്ഞും അത്‌ പെയ്തൊഴിഞ്ഞേക്കാംകേവലം കണ്ണീരായി അത്‌ ഭൂമിയിലേക്കിറങ്ങുന്നു.ഓര്‍മ്മകളുടെ മഴപ്പാടുകള്‍ മായ്ച്ചുകൊണ്ട്‌,പുതിയ മഴച്ചിത്രങ്ങല്‍ നെയ്തുകൊണ്ട്‌,പിന്നേയും പിന്നേയും അത്‌ പെയ്ത്‌തോരുന്നു.ബാല്യത്തിലെ മഴയ്ക്‌ ചൂരല്‍പ്പാടിന്റെ നോവാണ്‌.പതിവിന്‍പടി ക്ലാസ്സില്‍ വൈകിയെത്തുന്നു.മാഷിന്റെ ചൂരലറ്റത്തുനിന്നു വിറയ്കുമ്പോള്‍"എന്താടാ വൈകിയത്‌?"വിതുമ്പിയാണുത്തരം"മഴയില്‍....കുഴിയില്‍..വീണോയി....."ക്ലാസ്സിലെ കൂട്ടപ്പൊരിയില്‍ ഞാനും....പിന്നെ മഴ വില്ലനാകുന്നു.അടുത്തവീട്ടിലെ ശാന്തേടത്തി പറഞ്ഞു തന്ന കഥയില്‍ മഴയ്ക്‌ കീരിക്കാടന്‍ ജോസിന്റെ മുഖം.ആ മണ്ണാംകട്ടയും കരിയിലയും അന്ന് മര്യാദയ്ക്ക്‌....അപ്പോഴാണ്‌ മഴ വന്നത്‌മഴയ്ക്കൊപ്പം ഞാനും വളര്‍ന്നു.അപ്പോഴും ടിയാന്‍ എന്നോട്‌ ഇണങ്ങിയില്ല.വിളിയ്കാത്ത നേരത്ത്‌ കയറിവന്ന് വിമര്‍ശിക്കുന്ന അവധൂതനായ ചങ്ങാതിയായിരുന്നു മഴ.പനിക്കാലങ്ങള്‍ പുതപ്പിനുള്ളില്‍ ചുമച്ചു തീര്‍ന്നു.നിലച്ച ക്ലോക്ക്‌ പോലെ എല്ലാ മഴക്കാലത്തും ഞാന്‍ നിശ്ചലനായിരുന്നു.എനിക്ക്‌ മീശ വന്നു(അവിടെ മഴ തോറ്റു!!)പതിയെ, പുതിയ പുസ്തകത്തിന്റെ മണത്തിനൊപ്പം പുതുമഴയുടെ ഗന്ധവും ഹരമായി.ഈയാമ്പാറ്റകള്‍കൊപ്പം ഞാനും ആ വെള്ളിനൂലുകള്‍ പിടിച്ചുകയറിപ്പോകാന്‍ കൊതിച്ചു.ഒരു മഴയ്കൊപ്പം അവളും കയറിവന്നു,എന്റെ കുടക്കീഴിലേയ്ക്ക്‌.ഒരുമിച്ച്‌ ബസ്സ്റ്റാന്റിലേയ്ക്‌ നടന്നു.കുടമുകളില്‍ മഴ കുട്ടന്‍ മാരാരായി.കഴുത്തിലെ പച്ച ഞരമ്പിലൂടെ മഴ ഇറങ്ങിപ്പോയത്‌ ഞാന്‍ കണ്ടു നിന്നു.എനിക്കൊപ്പം മഴയും കൗമാരം ആഘോഷിച്ചു.ആ കണ്ണിലേയ്ക്ക്‌ എനിക്കൊപ്പം മഴയും ഇറങ്ങിവന്നു.ഒരു പെരുമഴക്കാലം അങ്ങിനെ തീര്‍ന്നുഇന്ന് മഴത്താളം അവതാളത്തിലായിരിക്കുന്നുമഴമാറി മരം പെയ്തുതുടങ്ങിയിരിക്കുന്നു..എനിക്കറിയാത്ത ചോദ്യങ്ങള്‍ മാത്രം ചോദിച്ചിരുന്ന കൃഷ്ണന്‍ കുട്ടി മാഷെപ്പോലെയായിരിക്കുന്നു ഇന്ന് മഴ.കുടയെടുക്കാത്തപ്പോള്‍ മാത്രം പേപിടിച്ചെത്തുന്നു.ഇവിടെ എറണാ"കുള"ത്തില്‍ ഞാന്‍ നീന്തിത്തീരുന്നുഒരവിവാഹിതന്റെ സ്ത്രീസ്വപ്നങ്ങളില്‍ മഴയുണ്ട്‌.തിരക്കിനിടയില്‍ കുട നിവര്‍ത്താന്‍ വൈകുന്ന ഒരു നിമിഷത്തിന്റെ പകുതിയില്‍ വലിച്ചുകയറ്റിയ സാരിത്തുമ്പിനടിയിലൂടെ കാണുന്ന കണംകാലില്‍ മുടിയിഴകളില്‍ ഞാനും മഴയും ജീവിതം ആഘോഷിക്കുന്നു.രാത്രിമഴയായി പെയ്തു തോരുന്നുബാറിലെ നേര്‍ത്ത വെളിച്ചവും താളം തെറ്റിയ കഥപറച്ചിലുകളും.ജനാലയ്ക്കരുകില്‍ ചില്ല് ഗ്ലാസ്സിലെ കണ്ണീര്‍പ്പാടിലൂടെ അപഥസഞ്ചാരം തുടരുമ്പോള്‍ പുറത്ത്‌ മഴച്ചില്ലുകള്‍ പൊട്ടിച്ചിതറുന്നു.മഴക്കാലത്തിന്റെ പെരുംകളിയാട്ടതിന്‌,എങ്കിലും,ഞാന്‍ കാത്തിരിക്കുന്നു2009 ജൂണ്‍-മഴ ഇപ്പോള്‍ ആറാംകാലത്തിലാണ്‌.കാറ്റിന്റെ ചിറകേറി പഴയ ഓര്‍മ്മകള്‍ക്ക്‌ ഗന്ധമായി രൂപമായി നിശ്ശബ്ദമായ പൊട്ടിച്ചിതറലുകളായി. പാഞ്ഞെത്തി പെയ്തു തീരുന്നു.പെരുമഴയിലേയ്കിറങ്ങി ഞാന്‍ ജ്ഞാന സ്നാനം ചെയ്തു നിവരുന്നു.മഴയ്ക്ക്‌ അപ്പോള്‍ കറുത്ത നിറം.കറുത്തകാലത്തിപ്പോള്‍ ചിത്രമെന്താകും?പച്ച ഞരമ്പില്‍ ഇപ്പോള്‍ മറ്റേതോ രക്തം ഏതു ഗാനമാകാം ആടിത്തീര്‍ക്കുന്നത്‌? സര്‍,ഞാനിങ്ങനേയും ആരൊക്കെയോ അങ്ങിനേയും.ഈ രണ്ട്‌ ഷോട്ടുകളും ഒറ്റ ഫ്രെയിമിലാക്കാന്‍ ഞാനെവിടെയാണ്‌ ക്യാമറ
വയ്ക്കേണ്ടത്‌?


പ്രവീൺ കുമാർ
ബ്ലോഗർ - http://avivaahithan.blogspot.com/

No comments: